2010 ജനുവരി 31, ഞായറാഴ്‌ച

പയ്യൻ Computer Engineering നു പഠിക്കുന്നു. മനസ്സു ആകാശത്തിനുമപ്പുറത്തേക്കും പോകുന്നു

കവിത വായിച്ചു രോമാഞ്ചം കൊള്ളുക എന്നൊക്കെ പറഞ്ഞാൽ അതിതാൺ..

കൂടുതൽ എന്തു പറയാൻ. പയ്യൻ Computer Engineering നു പഠിക്കുന്നു. മനസ്സു ആകാശത്തിനുമപ്പുറത്തേക്കും പോകുന്നു.
 
http://bloodymarywithicecubes.blogspot.com/

Note: അവനുമാത്രമറിയാവുന്ന കാരണങ്ങളാൽ, മാർച്ച്‌ മാസം (2010) അവൻ ഈ Blog delete ചെയ്തു!!...

ഡ്രാക്കുള

നീ
പനിച്ചൂട് പകരുന്നത് പോല്‍
പറ്റിപ്പിടിക്കും പോല്‍
മൂടല്‍ മഞ്ഞാകും പോല്‍
അസ്വസ്ഥനാകും പോല്‍
ഇടയ്ക്കിടയ്ക്ക്
മരിച്ചു പോകും പോല്‍
പകരുമോ നിന്റെ സുന്ദരന്‍ രോഗാണു


അത്രയും സ്വകാര്യമായി
മൃദുലമായി
ആദ്യം
പിന്‍കഴുത്തില്‍
ഉമ്മകള്‍ കൊണ്ടൊരു
ചുവപ്പന്‍ പരവതാനി
വിരിച്ചു
വേദനിപ്പിക്കാതെ
പല്ലുകള്‍ ആഴ്ത്തി
ക്ഷണിക്കുമോ
നീയെന്നെ കൊച്ചു സന്തോഷങ്ങളുടെ
താഴ്വരയിലേക്ക് ..

പകരം
പ്രഭുവേ
നിനക്കാണ് എന്റെ ആത്മാവും രക്തവും
ബലിയര്‍പ്പിച്ചത്
എന്ന് തുടങ്ങുന്ന പാട്ട്
മതി വരുവോളം
പാടിത്തരാം .


ഇവിടെ
ട്രാഫിക്‌ ബ്ലോക്കുകളില്‍
കുതിരവണ്ടിയില്‍ അതിക്രമിച്ചു കയറി
നൂറ്റാണ്ടുകള്‍ പഴകിയ
ഏകാന്തത
എന്ന് പേരുള്ള ഒരു
പടിഞ്ഞാറന്‍ പാട്ടുകാരി
"ഇപ്പോഴും തനിച്ച് ആണല്ലേ"
എന്ന് ചോദിച്ചു
ഇപ്പോഴും മുറിവ് ഏല്‍പ്പിക്കാറുണ്ടോ?

അതുകൊണ്ടാണോ
മൂടല്‍ മഞ്ഞായും
ഈച്ചയായും
എന്നെ പിന്തുടരുന്നത് ?

നീ
പട്ടണത്തില്‍ കാലുകുത്തിയത്
ഞാന്‍ അറിഞ്ഞു .,
അവള്‍ അറിഞ്ഞു .
മരങ്ങള്‍ക്കിടയിലൂടെ
ഡോര്‍ ഗ്ലാസ്സുകല്‍ക്കിടയിലൂടെ
ഞങ്ങള്‍ ഒളിഞ്ഞു നോക്കി.
ലോകം മുഴുവന്‍ നിന്നെത്തന്നെ
ഒളിഞ്ഞു നോക്കിയെന്നു
ഞാന്‍ ആഗ്രഹിക്കുന്നു .


ബാറുകളില്‍
മുറിച്ചുണ്ടുകളില്‍ നിന്ന്
ചോര്‍ന്നു പോയ
ഉമ്മകളെ പെറുക്കിയെടുത്ത്
കുറഞ്ഞ വിലക്ക് വില്കുന്നവരേ,
വിഷമിക്കേണ്ട
പ്രഭു ഉണരുന്നതിനു മുന്‍പ്
കല്ലറക്ക് മുകളില്‍
വസന്തം എന്ന്
ഇരട്ട പേരുള്ളവന്‍
വച്ചിട്ട് പോയ പൂക്കള്‍
എടുത്തു കൊള്ളൂ.,
കൂടിയ വിലക്ക്
വിട്ടു കൊള്ളൂ .


പുഴയില്‍ മുങ്ങി മരിക്കാന്‍ പോകുന്ന
വെപ്രാളത്തിനിടയില്‍
ചതുപ്പിലേക്ക്
പിടിച്ചു കയറി
പകുതിയോളം
താഴ്ന്നു പോയ
ഒരുത്തനുണ്ട് .
ആകാശത്തിനോട്
"ഈ വിരലൊന്നു പിടിച്ചു
എന്നെ രക്ഷിക്കൂ "
എന്നും പറഞ്ഞു കൈകള്‍
ഉയര്‍ത്തി നില്‍പ്പാണ് .

തീര്ച്ചയായും അവന്റെ
തണലില്‍ ഇരുന്നു
നമുക്ക് കവിതകള്‍ വായിക്കണം
ആഹ്ലാദ മൂര്‍ച്ചയില്‍
പുഞ്ചിരിക്കണം
എന്നിട്ട്
ആകാശം
പറഞ്ഞു വിട്ടതാണ് എന്ന്
നുണ പറഞ്ഞു
അവന്റെ കൈകളില്‍ വന്നിരുന്നു
അവനെയും കൊണ്ട്
താഴ്‌വരയിലേക്ക്‌ പറക്കണം


ഇടതുനെഞ്ചിന്‍ മുറിവിലെ
രക്തം രുചിപ്പിച്ചു
അവനെ നിന്റെതാക്കിയ പോലെ
എല്ലാവരെയും നമുക്ക് സ്നേഹിക്കണം
കൂടെ കൂട്ടണം

വേണം നമുക്ക്
പ്രേമത്തില്‍ നിറഞ്ഞു തുളുംപുന്നവരുടെ
ഭൂമി .

അവിടെ വിസ്മ്രുതരായ്
നാം

നിന്റെ ദേഹത്തിന്റെ അരികുകളില്‍
വരച്ചുണ്ടാക്കിയ
ചലിക്കുന്ന
മുന്തിരി വള്ളികളെയും
മേഘത്തുണ്ടുകളെയും
പുള്ളിമാനുകളെയും
തൊട്ടു തലോടി
"എത്ര മനോഹരം" എന്ന്
പറഞ്ഞു കൊണ്ടിരിക്കണം
എനിക്ക്.